എറണാകുളം അടക്കം അഞ്ച് ജില്ലകള്‍ മുഴുവനായും തൂത്തുവാരും : വി ഡി സതീശന്‍
1 min read

എറണാകുളം അടക്കം അഞ്ച് ജില്ലകള്‍ മുഴുവനായും തൂത്തുവാരും : വി ഡി സതീശന്‍

അഞ്ച് ജില്ലകളിലെ 43 സീറ്റുകള്‍ തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകള്‍ തൂത്തുവാരുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ജില്ലകള്‍ ടാര്‍ഗറ്റ് ചെയ്തതാണെന്നും അവിടെ അത്രയും നല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണുണ്ടായതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പോളിങ് ശതമാനത്തിന്റെ വര്‍ധനവ് നോക്കുമ്പോള്‍ മുഴുവന്‍ സീറ്റ് കിട്ടിയാല്‍ അത്ഭുതമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘പ്രവാസി വോട്ടര്‍മാര്‍ക്ക് എത്താന്‍ സാധിച്ചില്ല. അല്ലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ പോളിങ് ശതമാനം കൂടിയേനെ. പോളിങ് ശതമാനം കൂടിയതില്‍ നമ്മളും നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ 35 വര്‍ഷത്തിനിടയില്‍ കണ്ട യുഡിഎഫിന്റെ പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണിത്. ഇതുപോലെ ആവേശകരമായ പ്രവര്‍ത്തനം ആദ്യമായാണ് കാണുന്നത്. തുടക്കം മുതല്‍ തന്നെ വിജയപ്രതീക്ഷയുണ്ട്. 2005 മുതല്‍ നമ്മുടെ കൂടെയില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്’, വി ഡി സതീശന്‍ പറഞ്ഞു.

തങ്ങള്‍ വെറുതെ ഒരു കണക്ക് പറയുന്നതല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരീതിയില്‍ ചിട്ടയുണ്ടായിരുന്നു. ഏത് കേഡര്‍ പാര്‍ട്ടിയെ പോലും തോല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സംഘടനാമികവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും യുഡിഎഫിന് ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശബ്ദമായ പ്രവര്‍ത്തനം നടത്തിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘മുകളിലുള്ള നേതാക്കന്മാര്‍ നടത്തിയതാണ് ഡീല്‍. താഴെയുള്ള പ്രവര്‍ത്തകര്‍ അത് പൊളിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ആളുകള്‍ക്ക് സര്‍ക്കാരിനോട് ഒരു വിരുദ്ധതയുണ്ട്. അമര്‍ഷമുണ്ട്. അതിന്റെ കൂടെ ഞങ്ങള്‍ ഒരു ബദലാണെന്നും മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷ നല്‍കിയിട്ടുണ്ട്. നമ്മള്‍ വന്നാല്‍ മാറ്റമുണ്ടാകുമെന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ ചര്‍ച്ച വന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഐഎമ്മില്‍ വിശ്വാസമില്ല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് മന്ത്രിമാര്‍ സ്വന്തം മണ്ഡലത്തില്‍ നിന്ന് പുറത്ത് പോകാത്ത തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി മാത്രമേ പോയിട്ടുള്ളു’, വി ഡി സതീശന്‍ പറഞ്ഞു.

സിപിഐഎമ്മില്‍ നടക്കുന്ന കലാപത്തെ കുറിച്ചുള്ള ശബ്ദരേഖകള്‍ കയ്യിലുണ്ടെന്നും അതില്‍ മുതിര്‍ന്ന നേതാക്കളുണ്ടെന്നും വി ഡി സതീശന്‍ വെളിപ്പെടുത്തി. എല്‍ഡിഎഫിന് വനിതാ മുഖ്യമന്ത്രിയെ കുറിച്ചും യുവ മുഖ്യമന്ത്രിയെ കുറിച്ചുമെല്ലാം പറയാം. കാരണം അവര്‍ അധികാരത്തില്‍ വരില്ലല്ലോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണം ഒരു കാരണവശാലും ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് വനിതാ മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!