ധനബിൽ മറ്റന്നാൾ പാസാക്കും ; വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും, സർക്കാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. വിവാദമായ നികുതി ഇളവ് ഉൾപ്പെടുത്തിയ ധനബിൽ ഈ സമ്മേളനത്തിൽ തന്നെ പാസാക്കാനാണ് സർക്കാരിന്റെ നീക്കം.
മദ്യനികുതി കുറച്ച വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും പ്രതിപക്ഷ നിരയിൽ നിന്നും ഇതിനോടകം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും ഈ നികുതി മാറ്റങ്ങൾ സർക്കാർ ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റന്നാൾ ആണ് ധനബിൽ നിയമസഭയിൽ പാസാക്കുന്നത്. ബിൽ പരിഗണനയ്ക്ക് വരുമ്പോൾ സഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിവിധ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചകളും ചോദ്യോത്തര വേളയുമാണ് ഇന്നത്തെ പ്രധാന അജണ്ട. ആഭ്യന്തരം, വിദ്യാഭ്യാസം, എക്സൈസ്, വ്യവസായം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ധനാഭ്യർത്ഥനകളിന്മേൽ ഇന്ന് സഭയിൽ വിശദമായ ചർച്ച നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തര വേളയിൽ ഉന്നയിക്കപ്പെടും.
ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വിഷയം ഇന്ന് സഭയുടെ ശ്രദ്ധ ക്ഷണിക്കലായി വരുന്നുണ്ട്. വേഗത കുറഞ്ഞവ ഉൾപ്പെടെ എല്ലാവിധ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമറ്റ് കർശനമായി നിർബന്ധമാക്കണമെന്ന ആവശ്യമാണ് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. പിൻവാതിൽ നിയമന നീക്കവുമായി യുഡിഎഫ് സർക്കാർ: ചീഫ് എൻജിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ വിജ്ഞാപനം ഇതിന് പുറമെ, സംസ്ഥാനത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട ജനകീയ വിഷയം മുൻനിർത്തി സർക്കാരിനെതിരെ അടിയന്തര പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷം ഇന്ന് ആലോചിക്കുന്നുണ്ട്. മദ്യനയത്തിലെ പ്രതിഷേധങ്ങൾക്കൊപ്പം അടിയന്തര പ്രമേയം കൂടി വരുന്നതോടെ ഇന്നത്തെ നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
