മദ്യനയക്കേസ് : അരവിന്ദ് കെജരിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഇന്നു മുതൽ ഏഴു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവത്തിന് മുമ്പ് അഭിഭാഷകരുമായി സംസാരിക്കാന്‍ പത്തു മിനിറ്റ് കെജരിവാളിന് കോടതി അനുവദിച്ചിരുന്നു. മൂന്നേകാല്‍ മണിക്കൂറോളമാണ് കോടതിയില്‍ വാദങ്ങള്‍ നടന്നത്.
വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷൽ ജഡ്ജി കാവേരി ബാജ്വ അറിയിച്ചത്. കോടതിയുടെ പുറത്ത് രാത്രിയും ഒട്ടേറെ എഎപി പ്രവർത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. പരിസരത്ത് വൻ സുരക്ഷയൊരുക്കി പോലീസ്, അർധസൈനിക വിഭാഗങ്ങളുമുണ്ട്.
കെജരിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കെജരിവാള്‍ ആണെന്ന് ഇഡി കോടതിയില്‍ വാദിച്ചു. മദ്യനയത്തില്‍ ഗൂഢാലോചന നടത്തിയത് കെജരിവാളാണ്. നയരൂപീകരണത്തില്‍ കെജരിവാളിന് നേരിട്ട് പങ്കുണ്ട്. കെജരിവാള്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും കോഴ ചോദിച്ചുവാങ്ങി. പണം പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചുവെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു.
