ബംഗാളില്‍ നവവധുവിനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ട് പേർ അറസ്റ്റില്‍. കാഞ്ചരപ്പാറ സ്‌റ്റേഷനു സമീപം റെയില്‍വേ ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സംഗത്തിനിരയായത്.ഭർത്താവിനെ മർദ്ദിച്ചവശനക്കിയ ശേഷമാണ് യുവതിയെ അതിക്രമിച്ചത്.

വിവാഹത്തില്‍ എതിർപ്പുയർത്തിയ ബന്ധുക്കള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ദമ്പതികൾ കാഞ്ചരപ്പാറ സ്റ്റേഷനില്‍ രാത്രി തങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാത്തതിനാല്‍ റെയില്‍വേ ഉദ്യോഗസ്ഥർ ഇവരെ സ്റ്റേഷനില്‍ നിന്ന് പുറത്താക്കി.

പിന്നീട് റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോകവെ കല്യാണി ബരാക്‌പൂർ എക്‌സ്‌പ്രസ്‌വേയിലെ കാഞ്ചരപ്പാറ റെയില്‍വേ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പുലർച്ചെ നാലിനും അഞ്ചിനുമിടയില്‍ നാട്ടുകാരായ ചില യുവാക്കള്‍ യുവതിയെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച ഭർത്താവിനെ ക്രൂരമായി മർദിച്ചു. പിന്നീട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

യുവതി കല്യാണി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.ഉച്ചയോടെ എട്ട് പേരെയും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികളുടെ ടെസ്റ്റ് ഐഡൻ്റിഫിക്കേഷൻ (ടിഐ) പരേഡ് നവംബർ 4ന് നടക്കും. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പൊലീസ് ആവശ്യപ്പെടുമെന്ന് ഭബാനി ഭവനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

