ന്യൂഡൽഹി∙ പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ.എൻ. പിള്ള (100) അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷം 1951ൽ ഡൽഹിയിലെത്തി. ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു.

1972ൽ പ്രളയമെന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2010ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പ്രഥമ കേരളപ്രഭ പുരസ്കാരം ലഭിച്ചതും ഓംചേരിക്കാണ്.

വൈക്കം ടിവി പുരത്തിനടുത്ത് മൂത്തേടത്തുകാവെന്ന ചെറുഗ്രാമത്തിൽ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി 1924 ഫെബ്രുവരി ഒന്നിനാണു ഓംചേരി എൻ.എൻ. പിള്ളയുടെ ജനനം.

വൈക്കം ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവയിലെ അദ്വൈതാശ്രമത്തിൽ താമസിച്ചു രണ്ടു വർഷം സംസ്‌കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു. കോട്ടയം സിഎംഎസ് കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്നാണ് ഇസ്‌ലാമിക് ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തിൽ ബിരുദമെടുക്കുന്നത്


