രഞ്ജിനി കൊലക്കേസിൽ ദിവിൽ കുമാറിനെയും രാജേഷിനെയും പിടികൂടിയത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ. 18 വർഷം ഒളിവിൽ കഴിഞ്ഞ ഇവരെ പുതുച്ചേരിയിൽനിന്ന് സിബിഐയുടെ ചെന്നൈ യൂണിറ്റ് ആണ് പിടികൂടിയത്.

പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ കുടുംബജീവിതം നയിച്ചുവരികയായിരുന്നു ഇരുവരും. 2006 ഫെബ്രുവരി 10നായിരുന്നു അരുംകൊല നടന്നത്.

കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ചൽ അലയമൺ സ്വദേശി ചന്ദ്രവിലാസത്തിൽ ദിവിൽ കുമാർ (41), കണ്ണൂർ ശ്രീകണ്ഠാപുരം കൈതപ്രം സ്വദേശി രാജേഷ് (46) എന്നിവരെ 18 വർഷത്തിന് ശേഷം പിടികൂടിയത് എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ച്.

ദിവിൽ കുമാറിൻ്റെയും രാജേഷിൻ്റെയും പഴയ ചിത്രങ്ങൾ ശേഖരിച്ച അന്വേഷണസംഘം എഐ ഉപയോഗിച്ച് ഇവരുടെ രൂപമാറ്റം ചിത്രീകരിച്ചു. ഇത്തരത്തിൽ 20 സാധ്യതാ ചിത്രങ്ങൾ തയ്യാറാക്കി സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

സാധ്യതാ ചിത്രങ്ങളുമായി സാമ്യമുള്ള ചിത്രങ്ങൾ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താൽ പോലീസിന് അലേർട്ട് ലഭിക്കുന്ന രീതിയിലായിരുന്നു സാങ്കേതിസംവിധാനം.

ഇതിനിടെ, പുതുച്ചേരിയിലുള്ള അധ്യാപിക സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുടുംബചിത്രത്തിൽനിന്ന് പോലീസിന് അലേർട്ട് ലഭിച്ചു. ചിത്രത്തിലെ യുവാവിന് ഒരു പ്രതിയുമായി രൂപസാദൃശ്യം മനസ്സിലാക്കിയതോടെ പോലീസ് അധ്യാപികയുടെ പോസ്റ്റുകൾ നിരീക്ഷിച്ചു.

പിന്നീട്, പുതുച്ചേരിയിലെത്തിയ സംഘം യുവാവിനെ കേന്ദ്രീകരിച്ച് അന്വഷണം തുടങ്ങി. ഇയാൾ നടത്തുന്ന സ്ഥാപത്തിൽനിന്ന് രണ്ടാം പ്രതിയുമായി സാദൃശ്യമുള്ള യുവാവിനെയും കണ്ടെത്തി. തുടർന്ന് സിബിഐ ചെന്നൈ യൂണിറ്റ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു


