ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് ഇന്ന് വിധിയെഴുത്ത്. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി ഡൽഹി പോളിങ് ബൂത്തിലേക്ക്. ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയാകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം.



96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക.

വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.

അധികാരത്തിലെത്തിയാൽ വമ്പൻ വാഗ്ദാനങ്ങളാണു പാർട്ടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. സൗജന്യങ്ങളും ഇളവുകളുമാണു പ്രകടനപത്രികകളുടെ മുഖമുദ്രകൾ.

തൊഴിൽരഹിതരായ സ്ത്രീകൾക്കു പ്യാരി ദീദി യോജന വഴി 2,500 രൂപയാണു കോൺഗ്രസിന്റെ വാഗ്ദാനം. ഓരോ കുടുംബത്തിനും 500 രൂപയ്ക്ക് എൽപിജി സിലിണ്ടറും പഞ്ചസാര, അരി, പാചക എണ്ണ എന്നിവ അടങ്ങിയ റേഷൻ കിറ്റുകളും നൽകും. സർക്കാർ ജോലികളിൽ 33% സംവരണവും സ്ത്രീ സുരക്ഷയ്ക്കായി 181 ഹെൽപ് ലൈൻ നമ്പർ പുനഃസ്ഥാപിക്കുമെന്നും പാർട്ടി പറയുന്നു.

മഹിള സമൃദ്ധി യോജനയിലൂടെ മാസം 2,500 രൂപയാണു ബിജെപി വാഗ്ദാനം. സാമ്പത്തികമായി പിന്നാക്കമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് 50,000 രൂപ, ഗർഭിണികൾക്ക് 21,000 രൂപയും സൗജന്യ കാൻസർ പരിശോധനകളും തുടങ്ങിയവയും പട്ടികയിലുണ്ട്.


