ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസില്‍ നിലപാട് കടുപ്പിച്ച് ഇ ഡി: ക്രിക്കറ്റ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സ്വത്ത് കണ്ടുകെട്ടും

ഓണ്‍ലൈന്‍ വാതുവെപ്പ്, ഗെയിമിംഗ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ കടുപ്പിക്കുന്നു. കേസില്‍ പ്രതികളായ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും സ്വത്ത് ഇഡി ഉടന്‍ കണ്ടുകെട്ടും. ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പായ വണ്‍എക്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സെലിബ്രിറ്റികളില്‍ ചിലര്‍ വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് അനധികൃത വരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്വത്തുക്കള്‍ എന്നാണ് ഇഡി നിലപാട്.

യുഎഇ പോലുള്ള രാജ്യങ്ങളില്‍ പേലും ഇത്തരം സ്വത്തുക്കള്‍ സമ്പാദിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. നിലവില്‍ ആസ്തികള്‍ അളക്കുന്നതിനും വിലയിരുത്തുന്നതുമായ നടപടികള്‍ പുരോഗമിക്കുകയാണ് എന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.

വാതുവെപ്പ് ആപ്പായ വണ്‍എക്‌സുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ക്രിക്കറ്റ്താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, നടന്മാരായ സോനു സൂദ്, ടിഎംസി മുന്‍ എംപി കൂടിയായ മിമി ചക്രവര്‍ത്തി, അങ്കുഷ് ഹസ്ര എന്നിവരെ നേരത്തെ ഇഡി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ കായികതാരങ്ങളുടെയും അഭിനേതാക്കളുടെയും രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വണ്‍എക്‌സിന്റെ ഇന്ത്യന്‍ അംബാസഡറായിരുന്ന നടി ഉര്‍വശി റൗട്ടേലയെ ഇഡി ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ നോട്ടീസ് പ്രകാരം ഇവര്‍ ഹാജരായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!