കൊല്ലത്ത് ബോട്ടുകളിൽ വൻ അഗ്നിബാധ: കുരീപ്പുഴയിലാണ് സംഭവം

കൊല്ലത്ത് ബോട്ടുകളിൽ വൻ അഗ്നിബാധ. നിരവധി ബോട്ടുകൾ കത്തി നശിച്ചു. കൊല്ലം കുരീപ്പുഴയിലാണ് സംഭവം. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ മാറ്റി. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കൽ തുടരുകയാണ്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നാണ് അഗ്നിരക്ഷാസേനാ പ്രവ‍ർത്തകർ വിശദമാക്കുന്നത്.

കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. ട്രോളിംഗ് ബോട്ടുകൾ അല്ലാത്ത ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവും കത്തി നശിച്ചു. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ആണ് ഇവ. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

നവംബർ മാസത്തിൽ അഷ്ടമുടി കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചിരുന്നു. കുരീപ്പുഴ പാലത്തിന് സമാപത്ത് വച്ചായിരുന്നു ഈ അപകടം. അഗ്നിബാധയിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഐസ് പ്ലാൻറിന് മുന്നിൽ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകൾക്കാണ് അന്ന് തീ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!