തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ; ഇന്ന് ചേരാനിരുന്ന തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി

ഇന്ന് ചേരാനിരുന്ന തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി. തദ്ദേശ ഫല പ്രഖ്യാപനം കണക്കിലെടുത്താണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും പരിഗണിച്ചാണ് തീരുമാനം. യോഗം മറ്റന്നാൾ രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കും.

എസ്ഐആർ പുരോഗതി വിലയിരുത്താനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം പുന:പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന ദിവസം തന്നെ ഇപ്രകാരം ഒരു യോഗം വിളിക്കാനുള്ള അധികൃതരുടെ തീരുമാനം അത്ഭുതമുളവാക്കുന്നതാണെന്ന് ചീഫ് ഇലക്ടറൽ ഓഫിസർക്കുള്ള കത്തിൽ ബിനോയ് വിശ്വം പറഞ്ഞിരുന്നു.

ഫലം പുറത്തുവരുന്ന ദിവസം എല്ലാ രാഷ്ട്രീയ പാർട്ടികളും അതിൻ്റെ വിശകലനത്തിലും വിലയിരുത്തലിലും വ്യാപൃതമായിരിക്കുമ്പോൾ നേതാക്കന്മാർക്ക് എസ്ഐആർ യോഗത്തിൽ പങ്കെടുക്കാൻ പ്രയാസമായിരിക്കും. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും ജനാധിപത്യ പ്രക്രിയയുടെയും മേൽ ഇലക്ഷൻ കമ്മിഷൻ നടത്തുന്ന കടന്നു കയറ്റമായേ ഈ നീക്കത്തെ കാണാൻ കഴിയൂ. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് ഇന്നത്തെ യോഗം സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് മാറ്റി വയ്ക്കണമെന്നും ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!