
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് സംസ്ഥാനത്തെ അഡ്നൈഡൽ സ്കൂളുകൾ നൽകിയിട്ടുള്ള പങ്ക് വളരെ വലുതാണെന്ന് മുൻ ഡിപിഐ യും തിരുവനന്തപുരം ജില്ലാ കളക്ടറും ആയിരുന്ന ബിജു പ്രഭാകർ ഐഎഎസ്. പ്രാഥമിക വിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും തൊഴിൽ അതിഷ്ഠിതവും ഗുണമേന്മയുള്ളതും ആയാൽ മാത്രമേ മലയാളികൾക്ക് സർവ മേഖലയിലും വിജയം കൈവരിക്കാനാ കൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ജില്ലയിൽ അത്തരത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ആദ്യ പട്ടികയിൽ കണ്ണശ മിഷൻ സ്കൂൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണശ സ്കൂളിന്റെ 36 മത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ടിലേറെയായി ഒരു പ്രദേശത്തിന്റെ അറിവിന്റെ വെളിച്ചമായി തിളങ്ങി നിൽക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ മാനേജർ ആനന്ദ് കണ്ണശ അധ്യക്ഷനായിരുന്നു. ലാഭത്തിന്റെ കണ്ണിലൂടെ വിദ്യാഭ്യാസത്തെ കാണുന്നില്ല എന്നതാണ് കണ്ണശയുടെ വിജയരഹസ്യം എന്ന് ആനന്ദ് കണ്ണശ വ്യക്തമാക്കി.

സാമൂഹിക സേവനം എന്ന നിലയിലാണ് ഈ പ്രസ്ഥാനം തുടങ്ങിയതും ഇന്നും പ്രവർത്തിക്കുന്നതും. ജില്ലയിൽ തന്നെ ഏറ്റവും കുറഞ്ഞ ഫീസ് വാങ്ങി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ എക്കാലവും കണ്ണശ മിഷൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും അതേ വീക്ഷണത്തോടെ തന്നെ സ്കൂൾ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിളവൂർക്കൽ ഗ്രാമപഞ്ചായത്തു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹേഷ് കുമാർ, പിടിഎ പ്രസിഡന്റ് അനൂപ് വിഎസ്, പിടിഎ എക്സിക്യൂട്ടിവ് അംഗം അശ്വതി എംപി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റിൻസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് അരുൺ കുമാർ നന്ദി പറഞ്ഞു.

