കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡിൽ. മാർച്ച് 31ന് രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന് 51 ദിവസം മാത്രം അവശേഷിക്കെയാണ് സന്ദർശനം. സാഹചര്യം വിലയിരുത്താൻ അമിത് ഷാ യുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതല സുരക്ഷ സമിതി യോഗം ചേരും. സംസ്ഥാനത്ത് നടക്കുന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ കൂടുതൽ ശക്തമാക്കാൻ അമിത് ഷാ നിർദ്ദേശം നൽകും.
2024-ലും 2025-ലുമായി ബിജാപൂർ കേന്ദ്രീകരിച്ച് 500-ലധികം മാവോയിസ്റ്റുകളെ സേന വധിച്ചിരുന്നു. ഇതേ കാലയളവിൽ 42 സുരക്ഷാ ഉദ്യോഗസ്ഥർക്കും 117 സാധാരണക്കാർക്കും ജീവൻ നഷ്ടമായി. മാർച്ച് 31-നകം മാവോയിസ്റ്റ് കലാപം പൂർണ്ണമായും തുടച്ചുനീക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 8,722 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്ന് കേന്ദ്രസർക്കാർ കണക്കുകൾ.

രാജ്യത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളത് കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലാണ്. ഛത്തീസ്ഗഡും ജാർഖണ്ഡും ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. പത്തു വർഷത്തിനിടെ ഏറ്റവും കൂടുതൽ മാവോസ്റ്റുകൾ കീഴടങ്ങിയതും, സുരക്ഷാ ജീവനക്കാരും ജനങ്ങളും കൊല്ലപ്പെട്ടതും ഛത്തീസ്ഗഡിലാണ്. 6193 മാവോയിസ്റ്റുകൾ കീഴടങ്ങി, 381 സുരക്ഷാ ജീവനക്കാരും 748 സാധാരണ ജനങ്ങളും ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
