നിതിന്‍ രാജിന്റെ മരണം: സഹപാഠികളുടെ മൊഴിയെടുക്കാൻ പൊലീസ്, പ്രതികൾ ഒളിവിൽത്തന്നെ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി ഉടൻ പൊലീസ് രേഖപ്പെടുത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ പൊലീസ് സംഘം ഇന്ന് കണ്ണൂരിൽ തിരിച്ചെത്തും. സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യും മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.

‘സാര്‍ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്, ഒരാളെ വേറെ കുട്ടിയെ കൊണ്ട് അടിപ്പിക്കും, നിതിനെ മനപൂര്‍വം ഉപദ്രവിച്ചിരുന്നു’
എന്നാൽ, നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

അതേ സമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തിയിരുന്നു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി വിദ്യാർഥികളെ പീഡിപ്പിച്ചിരുന്നു. ക്ലാസില്‍ പഠിപ്പിക്കാറില്ല. മതപരമായ കാര്യങ്ങളും ബോഡി ഷെയിമിങ്ങുമാണ് പറയാറ്. ഒരു മണിക്കൂറില്‍ 55 മിനിറ്റും ഇതാണ് പറയാറ്. ഭയം കൊണ്ടാണ് ആരും ഒന്നും പുറത്തു പറയാത്തതെന്നും നിതിന്റെ സഹപാഠികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!