തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു ; നിലപാടിൽ ഉറച്ച് ഗവർണർ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 118 പേരുടെ പിന്തുണയില്ലാതെ വിജയ്‌യുടെ ടി വി കെ പാർട്ടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ടിവികെയ്ക്ക് നിലവിൽ ഉള്ളത് 113 പേരുടെ പിന്തുണയാണ്. ടിവികെയെ പിന്തുണയ്ക്കുന്നതിൽ സിപിഐഎം, സിപിഐ, വിടുതലൈ സിരുത്തൈകൾ കക്ഷികൾ എന്നിവർ ഇന്ന് നിലപാട് അറിയിക്കും.

ഇന്നലെ മൂന്ന് പാർട്ടികളുടെ അധ്യക്ഷൻമാരും മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും ഡിഎംകെയുടെ മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി. എം കെ സ്റ്റാലിന്റെ അനുമതിയോടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ പത്ത് മണിയ്ക്ക് സിപിഐഎം, സിപിഐ സംസ്ഥാന നേതൃ യോഗങ്ങൾ നടക്കും. മൂന്ന് പാർട്ടികൾക്കുമായി ആറ് സീറ്റുകളാണ് ഉള്ളത്. പിന്തുണ അറിയിച്ചാൽ ടിവികെയ്ക്ക് ആകെ 119 സീറ്റുകളുടെ ഭൂരിപക്ഷമാകും.

ഗവർണർ രണ്ടാമതും അനുമതി നിഷേധിച്ച സാഹചര്യത്തിൽ നിയമവഴികൾ തേടാനാണ് ടിവികെ ശ്രമം. ഇന്നലെ വിജയുടെ നേതൃത്വത്തിൽ ടിവികെയുടെ ലീഗൽ വിഭാഗവുമായി ഏറെ നേരം ചർച്ച നടത്തി. കോടതിയെ സമീപിയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. ടിവികെയിലേയ്ക്ക് പോകാൻ സാധ്യതയുള്ളതിനാൽ അണ്ണാ ഡിഎംകെ പുതുച്ചേരിയിലെ റിസോർട്ടിലേയ്ക്ക് മാറ്റിയ 25 നിയുക്ത എംഎൽഎമാരും അവിടെ തുടരുകയാണ്. ഇന്നലെ രാത്രി എഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി റിസോർട്ടിലെത്തി നിയുക്ത എംഎൽഎമാരെ കണ്ടു. റിസോർട്ടിൽ ചേർന്ന യോഗത്തിൽ അണ്ണാ ഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി ഇപിഎസിനെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!