വകുപ്പുകളിൽ തീരുമാനമായി : ഒരു തർക്കവുമില്ലെന്ന് മുഖ്യമന്ത്രി; ഫിഷറീസ് ലീഗിന് തന്നെ

മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്ന സൂചനകൾ തള്ളി മുഖ്യമന്ത്രി. മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയ പട്ടികയിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് തന്നെയാണ് കൈകാര്യം ചെയ്യുക. വി ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പും അനിൽ കുമാർ റവന്യൂ വകുപ്പും നയിക്കും. സണ്ണി ജോസഫ് വൈദ്യുതി വകുപ്പും പി കെ ബഷീർ പൊതുമരാമത്ത് വകുപ്പും നയിക്കും. കെ എം ഷാജി തദ്ദേശ ഭരണ വകുപ്പും ബിന്ദു കൃഷ്ണ തൊഴിൽ വകുപ്പും നയിക്കും. പി സി വിഷ്ണുനാഥ് ടൂറിസം സാംസ്കാരികം സിനിമ വകുപ്പും എം ലിജു സഹകരണം എക്സൈസ് വകുപ്പും നയിക്കും. എൻ ഷംസുദീൻ പൊതു വിദ്യാഭ്യാസം, ന്യൂന പക്ഷ ക്ഷേമം, ഹജ് വകുപ്പുകളും കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകളുമാണ് നൽകിയിട്ടുള്ളത്.

സിപി ജോൺ ഗതാഗത വകുപ്പും കൃഷി വകുപ്പ് സിദ്ദിഖും നയിക്കും. പിന്നാക്ക ക്ഷേമം തുളസി, സിവിൽ സപ്ലൈസ് അനൂപ് ജേക്കബ്, യുവജന ക്ഷേമം ഒ ജെ ജനീഷ് എന്നിവർ നയിക്കും. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകൾ പൂർത്തിയായിരുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദമാക്കിയത്. ഇന്നലെയാണ് ഗവർണര്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞതെന്നും ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവർണർ‍ക്ക് സമർപ്പിച്ചുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം മാത്യു കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണച്ചു. പിണറായി സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന മാത്യുവിനെ മന്ത്രിയാക്കാതിരുന്നത് അനീതിയെന്ന് പ്രമേയം വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!