പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് രാജേഷ് ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ, രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു.നവവധുവിനെ ഭര്‍തൃവീട്ടില്‍ വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ കേസിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ, സഹോദരി എന്നിവര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ഇന്നു തന്നെ ഹാജരായി മൊഴി നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. മര്‍ദ്ദനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത് അമ്മയാണെന്ന് യുവതി ആരോപിച്ചിരുന്നു.

പ്രതി വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതിനു പിന്നാലെ രാഹുൽ പി ​ഗോപാലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടും. രാഹുലിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഐബിയ്ക്കും പൊലീസ് കൈമാറി. രാഹുലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ജർമനിയിൽ എയറോനോട്ടിക്കൽ എഞ്ചിനീയറായ രാഹുലിന്റെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പ്രതി രാഹുല്‍ രാജ്യം വിട്ടത് കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. ആദ്യം അന്വേഷിച്ചവര്‍ യഥാര്‍ത്ഥത്തില്‍ പ്രതിയെ രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കി നല്‍കുകയാണ് ചെയ്തത്. അന്ന് എഫ്‌ഐആര്‍ ഇട്ട് അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ പ്രതി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ഇത്രയും ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായ പെണ്‍കുട്ടിയെ കണ്ടിട്ട് വിശദമായി ചോദിക്കാന്‍ പോലും അന്നത്തെ സിഐ ശ്രമിച്ചില്ല. ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്നും, പ്രതീക്ഷയുണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!