കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് സംബന്ധിച്ച് ഉന്നതയോഗം ചേർന്നശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. അതിനിടെ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതായി കണ്ടെത്തിയ കമ്പനികൾക്ക് പി.സി.ബി ഇന്ന് നോട്ടീസ് നൽകും. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്നലെ ജില്ലാ കലക്ടർക്ക് കൈമാറിയിരുന്നു.
റിപ്പോർട്ട്, കലക്ടർ ചീഫ് സെക്രട്ടറിക്കും, ഫിഷറീസ് – പരിസ്ഥിതി – ജല വകുപ്പ് സെക്രട്ടറിമാർക്കും സമർപ്പിച്ചു. വിവിധ റിപ്പോർട്ടുകളിലെ വൈരുദ്ധ്യം പുറത്തുവന്ന സാഹചര്യത്തിൽ റിപ്പോർട്ട് സംബന്ധിച്ച് ഉന്നത യോഗം ചേർന്നശേഷമായിരിക്കും തുടർനടപടികൾ. അതിനിടെ രണ്ട് കമ്പനികൾ പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്നതായി പിസിബി കണ്ടെത്തി. സൾഫർ അംശം പെരിയാറിലേക്ക് ഒഴുക്കിയ എ കെ കെമിക്കൽസ് എന്ന കമ്പനി പൂട്ടാൻ പൊലൂഷൻ കൺട്രോൾ ബോർഡ് ഇന്ന് നോട്ടീസ് നൽകും.
