പനിച്ച് വിറച്ച് സംസ്ഥാനം; ഇന്ന് 11 മരണം, നാല് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

പനിയിൽ വിറച്ച് സംസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 12 ദിവസത്തിനിടെ 43 പേരാണ് പകർച്ച വ്യാധി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. 12, 204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. 173 പേര്‍ക്ക് ഡങ്കിപ്പനിയും 44 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. 438 പേർ ‍ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. കൂടാതെ നാല് പേർക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ കോളറ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. കോളറ സ്ഥിരീകരിച്ച നാലുപേരും നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിലെ അന്തേവാസികളാണ്. ഇവിടെ താമസിച്ചിരുന്ന 26 കാരൻ്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്.

സ്ഥിതി വിലയിരുത്താൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിൻ്റെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!