താരസംഘടനയായ അമ്മ കൊള്ള സംഘമല്ലെന്ന് നടൻ ലാൽ. അമ്മയിൽ ആരും കുഴപ്പക്കാരല്ല. സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ്. അതെല്ലായിടത്തും ഉണ്ടെന്നും ലാൽ പറഞ്ഞു. നീണ്ട ഷൂട്ടിങ് ദിവസങ്ങളിൽ ഒന്നിച്ച് ഹോട്ടലിൽ താമസിക്കേണ്ടിവരുന്ന അവസരങ്ങളിൽ ഇത്തരം സാഹചര്യം ഉണ്ടായേക്കുമെന്നും താരം കൂട്ടിച്ചേർത്തു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ആരെയും വെറുതെ വിടരുതെന്നും ലാൽ പറഞ്ഞു.‘കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, അന്വേഷിക്കണം. ആരെയും വെറുതെ വിടരുത്. ആരുടെയെങ്കിലും ശത്രുത കൊണ്ടോ കള്ളപ്പരാതികൾ കൊണ്ടോ കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടരുത്. മോഹൻലാൽ വന്നിരുന്ന് പറഞ്ഞാലും ഇത് തന്നെയാകും പറയുക. സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോൾ ഞെട്ടി. ആരിൽ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണ്. ആരെയും നമുക്ക് പൂർണമായി മനസിലാക്കാനാവില്ല. എല്ലാവരും നല്ലവരാണെന്ന് നമ്മൾ വിശ്വസിക്കുന്നു.- ലാൽ വ്യക്തമാക്കി.

അമ്മയിൽ ആരും മോശക്കാരല്ല. അവിടെ ആരും കുഴപ്പക്കാരല്ല. ‘അമ്മ’യുടെ നേതൃത്വത്തിൽ ജൂനിയേഴ്സോ സീനിയേഴ്സോ വരട്ടെ. അവിടുത്തെ മീറ്റിങ്ങുകളിൽ ഒരുപ്രശ്നവും ഉണ്ടാകാറില്ല. സ്വസ്ഥമായി ഇരുന്നാണ് തീരുമാനമെടുക്കുന്നത്. അതല്ലാതെ, ഇങ്ങനെ ചെയ്യാം, ഒരാളെ പൂട്ടാം എന്നു പറയുന്ന കൊള്ള സംഘമൊന്നുമല്ല ‘അമ്മ’. അഭിനേതാക്കൾ ആരും രാഷ്ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല. അതിന്റേതായ കുഴപ്പങ്ങളും തെറ്റുകളും ഒക്കെയുണ്ടാകും. എന്തുതന്നെയായാലും അവർ മോശക്കാരല്ല.നമ്മുടെ സെറ്റിലൊന്നും നടന്നിട്ടില്ലെങ്കിലും സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട് എന്നത് സത്യമാണ്. അത് എല്ലായിടത്തും ഉണ്ട്. അങ്ങനെ പറഞ്ഞ് ഞാൻ കയ്യൊഴിയുന്നതല്ല. അത് എവിടെയും ഉണ്ടാകാന്‍ പാടില്ല. സിനിമയിൽ ചിലപ്പോൾ അത് കൂടുതലാകാം. നീണ്ട ഷൂട്ടിങ് ദിവസങ്ങൾ, ഒരുമിച്ച് ഹോട്ടലിൽ താമസിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇതിനുള്ള ചാൻസ് കൂടുതലാവാൻ സാധ്യതയുണ്ട്.- ലാൽ പറഞ്ഞു.മുകേഷിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ് എന്നാണ് ലാൽ പറയുന്നത്. താൻ വലിയ രാഷ്ട്രീയക്കാരനല്ല. അവിടെ എന്താണ് നടക്കുന്നതെന്നും അറിയില്ല. തെറ്റുകാരനാണെങ്കിൽ അന്വേഷണം നടത്തി അവർ ശിക്ഷിക്കപ്പെടണമെന്നും ലാൽ കൂട്ടിച്ചേർത്തു.
