
മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിച്ചത് എം ആര്‍ അജിത് കുമാര്‍ ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉന്നത ഉദ്യോഗസ്ഥന്‍ തനിക്ക് അയച്ച ശബ്ദ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. ഈ ശബ്ദസന്ദേശവും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കേൾപ്പിച്ചു.

എം ആര്‍ അജിത് കുമാര്‍ കവടിയാര്‍ കെട്ടാരത്തിന്റെ കോംപൗണ്ടില്‍ സ്ഥലം വാങ്ങി. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തത്. 12,000 സ്ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മ്മിക്കുന്നതാണെന്നാണ് വിവരം. 75 ലക്ഷം രൂപ വരെയാണ് സെന്റിന് വില. ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ സ്ഥലത്തിന് തൊട്ടടുത്താണിതെന്നും പി വി അന്‍വര്‍ ആരോപിച്ചു.

