സ്റ്റേഡിയത്തേക്കാള്‍ വലിപ്പം, ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക; ഭീഷണിയെന്ന് ഐഎസ്ആര്‍ഒ

അഞ്ചുവര്‍ഷത്തിനകം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന അപകടകരമായ ഉല്‍ക്കയെ നിരീക്ഷിച്ച് ഐഎസ്ആര്‍ഒ. ‘നാശത്തിന്റെ ദൈവം’ എന്നര്‍ഥമുള്ള അപ്പോഫിസ് എന്നാണ് ഉല്‍ക്കയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.അപ്പോഫിസ് ഭൂമിയോട് വളരെ അടുത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2029 ഏപ്രില്‍ 13 ന് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പോര്‍ട്ട്ഫോളിയോയില്‍ പ്ലാനറ്ററി ഡിഫന്‍സ് എന്ന പേരില്‍ ഒരു പുതിയ ഡൊമെയ്ന്‍ ചേര്‍ത്തിട്ടുണ്ട്. ഭൂമിക്ക് പുറത്തുള്ള വസ്തുക്കളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ജോലി.

‘ഇത് മനുഷ്യരാശിക്ക് ഭീഷണിയാണ്. ഞങ്ങളുടെ നെറ്റ്വര്‍ക്ക് ഫോര്‍ സ്പേസ് ഒബ്ജക്റ്റ്‌സ് ട്രാക്കിങ് ആന്‍ഡ് അനാലിസിസ് (NETRA) അപ്പോഫിസിനെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യ ഇതിനെയും മറ്റ് ഭാവി ഭീഷണികളെയും പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങളുമായും സഹകരിക്കും, ”-ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

2004 ലാണ് അപ്പോഫിസിനെ ആദ്യമായി കണ്ടെത്തിയത്. 2029ലും പിന്നീട് 2036ലും ഇന്ത്യയിലൂടെ കടന്നുപോകുമെന്നാണ് കരുതുന്നത്.ഇത് ഭൂമിയിലേക്ക് പതിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച് വരുന്നത്. ഇത് ഭൂമിയില്‍ പതിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ നേരത്തെ പറഞ്ഞിരുന്നത്. ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 2029ല്‍ അത് ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കില്ല എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ അപ്പോഫിസ് അടുത്ത് വരാന്‍ സാധ്യതയുള്ള ദൂരത്തേക്കാള്‍ ഉയര്‍ന്ന ഭ്രമണപഥത്തിലാണ്. അതുകൊണ്ട് ഇതിനെ സൂക്ഷ്മമായി വിലയിരുത്താന്‍ കഴിയും. ഭൂമിയില്‍ നിന്ന് 32,000 കിലോമീറ്റര്‍ അടുത്തുവരെ ഉല്‍ക്ക എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇത്രയും വലിപ്പമുള്ള മറ്റൊരു ഉല്‍ക്കയും ഭൂമിയുടെ അടുത്ത് വന്നിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം എന്നിവയേക്കാള്‍ വലുതാണ് അപ്പോഫിസ്.ഇതിന് ഏകദേശം 340 മുതല്‍ 450 മീറ്റര്‍ വരെ വ്യാസമുണ്ട്. 140 മീറ്റര്‍ വ്യാസത്തിന് മുകളിലുള്ള ഏതൊരു ഉല്‍ക്കയും ഭൂമിയോട് ചേര്‍ന്ന് കടന്നുപോകുന്നത് അപകടകരമാണ്.

300 മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള ഏതൊരു ഉല്‍ക്കയും ഭൂഖണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നാശത്തിന് കാരണമാകുമെന്നാണ് ഐഎസ്ആര്‍ഒ കണക്കാക്കുന്നത്.ഏറ്റവും മോശം സാഹചര്യത്തില്‍, 10 കിലോമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഒരു ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍, അത് ‘വന്‍തോതിലുള്ള വംശനാശത്തിന്’ കാരണമാകാമെന്ന് ഐഎസ്ആര്‍ഒയുടെ നെറ്റ്വര്‍ക്ക് ഫോര്‍ സ്പേസ് ഒബ്ജക്റ്റ് ട്രാക്കിങ് ആന്‍ഡ് അനാലിസിസ് തലവനായ ഡോ എ കെ അനില്‍ കുമാര്‍ പറഞ്ഞു.

‘ഇത് ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ അത് ഒരു ദുരന്തത്തിന് കാരണമാകും. ഇത് പ്രാദേശിക വംശനാശത്തിന് കാരണമാകും. കൂട്ടിയിടി മൂലം പുറന്തള്ളുന്ന പൊടി അന്തരീക്ഷത്തെ മൂടി ആഗോള തലത്തില്‍ തടസ്സങ്ങള്‍ക്ക് കാരണമാകും,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ ലോനാറില്‍ ഏകദേശം 500,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഉല്‍ക്കാ ഇന്ത്യയില്‍ പതിച്ചിരുന്നു. ഇന്ന്, ഒരു ചതുരശ്ര കിലോമീറ്ററിലധികം വിസ്തീര്‍ണ്ണമുള്ള ഒരു തടാകം കൂട്ടിയിടിയെ അടയാളപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!