ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ. എയർ ഇന്ത്യ ഉൾപ്പെടെ 12 കമ്പനികൾ ബെയ്റൂത്തിലേക്കുള്ള സർവീസ് നിർത്തലാക്കി. ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ അടക്കമുള്ളവയും സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ തെൽ അവീവിലേക്കുള്ള സർവീസ് നിർത്തിവെച്ചു. ലുഫ്ത്താൻസ എയർലൈൻസും തെൽ അവീവ്, തെഹ്റാൻ സർവീസുകൾ നിർത്തിവെച്ചു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ ഇതുവരെ മരണം 558 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം നടത്തി. വ്യാമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു. രണ്ട് യുഎൻഎച്ച്സിആർ ഉദ്യാഗസ്ഥരും കൊല്ലപ്പെട്ടു.

ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ഒരു കമാന്‍ഡറെയും ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. തിങ്കളാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണുണ്ടായത്. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അബിയദ് പറഞ്ഞു. കൊല്ലപ്പെട്ടതില്‍ 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നതായും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച തങ്ങളുടെ യുദ്ധവിമാനങ്ങള്‍വഴി 2000 സ്ഫോടക വസ്തുക്കളാണ് ലെബനനില്‍ വര്‍ഷിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്ക് പറ്റിയെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.
