എ ഡിജിപി അജിത് കുമാറിനെതിരെ തൃശൂർ പൂരം കലക്കി എന്നും ആർ എസ്സ് എസ്സ് നേതാക്കളെ കണ്ടുവെന്നും റിപ്പോർട്ട് വന്നിട്ടും എഡി ജി പി യെ സ്ഥാനത്തുനിന്ന് നീക്കാതെ സംരക്ഷിക്കുന്നത് ആർ എസ് എസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ വേണ്ടിയാണ്. ഈ കണ്ണിൽ പൊടിയിടൽ തന്ത്രം വിശ്വസിക്കാൻ ഗോവിന്ദൻ മാസ്റ്ററും ബിനോയ് വിശ്വവുമല്ലാതെ സാധാരണക്കാരായ സഖാക്കളെയോ കേരളീയ പൊതു സമുഹത്തെയോ കിട്ടില്ല എന്ന് പിണറായിയും കൂട്ടരും മനസ്സിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. വർക്കല മൈതാനം ഗ്രൗണ്ടിൽ വെൽഫെയർ പാർട്ടി വർക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച “കേരളത്തെ സംഘപരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല” എന്ന തലക്കെട്ടിൽ ജനകീയ പ്രതിരോധ പൊതുയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ പൂരം കലക്കി സംഘപരിവാറിന് വിജയം സമ്മാനിക്കുകയും പോലീസിന്റെ അധികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് അഴിമതി നടത്തിയും അടക്കമുള്ള കേസുകളിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നിയമസഭാ സമ്മേളനം തുടങ്ങുന്ന തൊട്ടുമുമ്പായി കസേരമാറ്റിക്കൊടുക്കുകയെന്ന നടപടിയിലൂടെ നിയമസഭയിൽ പ്രതിപക്ഷത്തെ നേരിടാനാകും എന്നാണ് പിണറായി വിജയൻ കരുതുന്നത്.

ഇന്ത്യൻ ജനത ഫാഷിസത്തെ പ്രതിരോധിക്കാൻ ജനങ്ങൾ ഒന്നടങ്കം മുന്നോട്ടു വരികയും അതിനു ഗുണകരമായ ഫലങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന സന്ദർഭത്തിൽ കേരളത്തിൽ ബിജെപ്പിക്ക് സീറ്റ് നേടിയെടുക്കാൻ കഴിയുന്ന തരത്തിൽ പിണറായിയുടെ പോലീസ് പണിയെടുക്കുന്നുവെന്ന ആരോപണം ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടത് എൽ ഡി എഫ് സ്ഥാനാർഥി കൂടിയായിരുന്നു.

ജില്ലാ ജനറൽ സെക്രട്ടറി മഹ്ബൂബ് ഖാൻ പൂവാർ, ജില്ലാ വൈസ് പ്രസിഡന്റ് മധു കല്ലറ, വർക്കല മണ്ഡലം പ്രസിഡന്റ് എഫ് എം ഹനീഫ, അനസ് കായാൽപ്പുറം എന്നിവർ സംസാരിച്ചു.

