എസ്എഫ്ഐക്കാരെ പ്രക്ഷോഭത്തിന് ഇറക്കി വിട്ടവർ പരസ്യമായി മാപ്പ് പറയണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രഗൽഭ വിദ്യാഭ്യാസ വിചക്ഷണയായ ഡോ: സിസാ തോമസിനെ മൂന്നുവർഷങ്ങൾക്കു മുമ്പ് താൽക്കാലിക വിസിയായി നിയമിച്ചതിനെതിരെയും കേരള സർവ്വകലാശാല രജിസ്ട്രാർ ആയിരുന്ന ഡോ: അനിൽകുമാറിന്റെ സസ്പെൻഷനെതിരെയും അക്രമ സമരം നടത്താൻ SFI യ്ക്ക് നിർദ്ദേശം നൽകിയ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ പൊതു സമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല.
സർവ്വകലാശാലകളുടെ പ്രവർത്തനം സ്തംഭിപ്പി കൊണ്ടുള്ള SFI സമരത്തിന് കേരള സർവകലാശാല വളപ്പിലെത്തി സി പി എമ്മിൻ്റെ പിന്തുണ പ്രഖ്യാപിച്ചത് എം.വി. ഗോവിന്ദനായിരുന്നു .

ഗവർണറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സമവായ ചർച്ചയിൽ ഡോ: സിസയെ സാങ്കേതിക സർവ്വകലാശാലയിൽ സ്ഥിരം വിസി യായി നിയമിക്കുകയും,
‘കേരള’ രജിസ്‌ട്രാർ അനിൽകുമാറിനെ സർക്കാർ തന്നെ പിൻവലിക്കുകയും ചെയ്തതിലൂടെ സിപിഎമ്മും അവരുടെ യുവജന സംഘടനകളും അപഹാസ്യരായി മാറി.

രജിസ്ട്രാർ അനിൽകുമാറിനെ ബലിയാടാക്കിയ സിപിഎം നിലപാടിൽ സിപിഎം അധ്യാപക സംഘടനകൾ പ്രതികരണം വ്യക്തമാക്കണം.

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ രഹസ്യ കരാർ എന്താണെന്ന് വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രൊ- ചാൻസലറായ ഡിജിറ്റൽ സർവകലാശാലയിൽ നടത്തിയ കോടികളുടെ അഴിമതി സംബന്ധിച്ച പരിശോധന ഈ കരാറിലൂടെ അട്ടിമറിക്കപ്പെടുമോ എന്നതും ആരാഞ്ഞറിയേണ്ടതുണ്ട്. അഴിമതി ആരോപണം തൻ്റെ കുടുംബത്തിലേക്ക് നീണ്ടപ്പോൾ എസ് എഫ് ഐ ക്കാരെ മുഖ്യമന്ത്രി കൈവിട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. രക്തബന്ധത്തെക്കാൾ വലുതല്ലല്ലോ പാർട്ടി ബന്ധം.

സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ അനാവശ്യമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് സർവ്വകലാശാലകളുടെ പ്രവർത്തനത്തെ സ്തംഭിപ്പിക്കുന്നതുകൊണ്ടാണ് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് സംസ്ഥാനം വിട്ടുപോകുന്നതെന്ന യാഥാർഥ്യം സിപിഎം കണ്ണു തുറന്നു കാണണം – ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!