ഇന്ത്യ – അമേരിക്ക വ്യാപാരക്കരാർ; ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ഇന്ത്യ അമേരിക്ക വ്യാപാരക്കരാർ വിഷയം ഇന്ന് പാർലമെന്റിൽ വീണ്ടും ഉന്നയിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. ഇരുസഭകളും ഇന്നും സ്തംഭിക്കാൻ ആണ് സാധ്യത. കരാർ സംബന്ധിച്ചുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തതയില്ലെന്നും,കരാർ രാജ്യത്ത് കർഷകരോടുള്ള വഞ്ചനയാണെന്നും ആണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നതടക്കമുള്ള വിഷയങ്ങളിൽ കഴിഞ്ഞയാഴ്ച പൂർണമായും ലോക്‌സഭാ തടസ്സപ്പെട്ടിരുന്നു. കേന്ദ്ര സഹമന്ത്രി രവ്നീത് ബിട്ടുവിന് എതിരായ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധി സിഖ് വിഭാഗത്തെ അവഹേളിച്ചു എന്ന് ആരോപിച്ച് പ്രതിപക്ഷത്തെ നേരിടാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബജറ്റ് സംബന്ധിച്ചുള്ള പൊതു ചർച്ചയാണ് ഇന്ന് ഇരു സഭകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം , ഇന്ത്യ യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട റഷ്യൻ എണ്ണ വാങ്ങുന്നതിലെ ഇന്ത്യയുടെ തീരുമാനം അനിശ്ചിതത്വത്തിലാണ്. തുടർന്നും റഷ്യൻ എണ്ണ വാങ്ങുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം വൈകുന്നു.ഇന്ത്യയുടെ തീരുമാനം വൈകുമ്പോഴും രാജ്യത്തെ എണ്ണ കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറുന്നതായാണ് വിവരം. ഏപ്രിൽ മുതൽ വിതരണം ചെയ്യാനുള്ള റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നാണ് കമ്പനികളുടെ പിന്മാറ്റം.ഇന്ത്യ- യുഎസ് കരാറുമായി ബന്ധപ്പെട്ട് രൂപയുടെ മൂല്യം കുറയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!