
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചത്. ഈ വർഷം നാലാമത്തെ ഷിഗെല്ല മരണമാണിത്.

സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ കൂടുകയാണ്. ജനുവരി മുതൽ 135 ആളുകൾക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ലെ സ്ഥിരീകരിച്ചത്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ്. നിലവിൽ മെഡിക്കൽ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരന്‍റെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതിനിടെ ഷിഗെല്ലെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു.

തിരൂരങ്ങാടി കൊക്കോഗ്രീൻ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അടപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ സ്പെഷ്യല്‍ സ്ക്വാഡ് കടയില്‍ നിന്നും ശേഖരിച്ച വെള്ളത്തിന്‍റെ സാമ്പിളിലാണ് ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
