1 min read

‘നിവേദനം നിരസിച്ചത് കൈപ്പിഴ’ ; സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചതില്‍ സംഭവിച്ചത് കൈപ്പിഴയെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം. അത് നടക്കില്ലെന്ന് സുരേഷ് ഗോപി വെല്ലുവിളിക്കുന്നു.

വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വേലായുധൻ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും, പാർട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും. വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും സുരേഷ് ഗോപി കലുങ്ക് സൗഹൃദ സംവാദത്തിനിടെ പ്രതികരിച്ചു. 14 ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണം. വ്യതിപരമായ ആവിശ്യങ്ങൾക്ക് അല്ല, സമൂഹത്തിനാണ് ഒരു ജന പ്രതിനിധി. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എതിർക്കുന്നവർക്കെല്ലാം ഇത് ഒരു തീവ്ര ശക്തിയായി ഇനി മാറും. ഇത് താക്കീത് അല്ല, അറിയിപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

എന്താണ് അധികാര പരിധിയിൽ വെച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ട്. എം പി സ്ഥാനത്ത് ഇരുന്ന് കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്നാണ് മറ്റൊരു ആരോപണം. എന്തിന് സിനിമയിൽ നിന്ന് ഇറങ്ങണം, സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്കാണ് മുൻഗണനയെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. തൃശൂരിൽ ഇന്ന് നാലിടങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!