രാജ്യത്ത് വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായം ഉണ്ടാകും’– കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി∙ പുതിയ ജിഎസ്ടി ഘടന രാജ്യത്തെ ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കുന്ന ‘വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായമാണ്’ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ജനങ്ങളും സർക്കാരും തമ്മിൽ പരസ്പര വിശ്വാസത്തിന്റെ ഒരു പുതിയ യുഗം ഉണ്ടാകുമെന്നും അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു. ഇന്നു മുതലാണ് ജിഎസ്ടി പരിഷ്ക്കരണം പ്രാബല്യത്തിൽ വരുന്നത്.

വൈദ്യുതി, സിമന്റ്, നിത്യോപയോഗ സാധനങ്ങൾ, ആരോഗ്യ സംരക്ഷണം, ഇൻഷുറൻസ്, കാറുകൾ, ട്രക്കുകൾ, ട്രാക്ടറുകൾ, കൃഷിക്ക് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ അടക്കമുള്ളവയുടെ വില കുറയും. ഇത് വളരെ വലിയൊരു തീരുമാനമാണ്. ഇന്നുമുതൽ ആളുകൾക്ക് അതിന്റെ പ്രയോജനം ലഭിച്ചു തുടങ്ങും. ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കും.

ജിഎസ്ടി പരിഷ്കാരങ്ങൾ വന്നതോടെ, നികുതി ഏർപ്പെടുത്തുന്നത് സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനല്ലെന്നും മറിച്ച് രാജ്യം മുന്നോട്ടു നടത്താനാണെന്നും ജനങ്ങൾ വിശ്വസിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ജിഎസ്ടി വരുമാനം 80,000 കോടി രൂപയിൽ നിന്ന് 2 ലക്ഷം കോടി രൂപയായി വർധിച്ചു. പല കാര്യങ്ങളിലും ജനങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

2017 ജൂലൈയിൽ നിലവിൽവന്ന ജിഎസ്ടിയിൽ ഇത്രയധികം ഇളവുകൾ ഇതാദ്യമാണ്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന 453 ഉൽപന്നങ്ങളുടെ നിരക്കിലാണു മാറ്റം. ഇതിൽ 40 എണ്ണത്തിനൊഴികെ ബാക്കിയെല്ലാത്തിനും നികുതി കുറയും. 12% സ്ലാബിലുണ്ടായിരുന്ന 295 ഉൽപന്നങ്ങളുടെ നിരക്ക് 5 ശതമാനമായി കുറയുകയോ നികുതി പൂർണമായും ഒഴിവാക്കപ്പെടുകയോ ചെയ്തു.


