1 min read

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

യൂട്യൂബ് ചാനലില്‍ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം. സ്ത്രീ വിരുദ്ധ വീഡിയോ യൂട്യൂബ് ചാനലില്‍ തുടര്‍ന്നും അപ്ലോഡ് ചെയ്യുന്നത് കോടതി വിലക്കി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

സ്ത്രീവിരുദ്ധ വീഡിയോ പങ്കുവെച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ച് യുവതി പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ ഉത്തരവിലാണ് കര്‍ശന നിര്‍ദേശം. ഷാജന്‍ സ്‌കറിയക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസും യുവതി തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസില്‍ നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കും വിധം വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചുവെന്ന ഈ കേസില്‍ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഷാജന്‍ സ്‌കറിയ വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്ന വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചുവെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.

ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്് പരാതിക്കാരി കോടതിയെ സമീപിച്ചത്. ഷാജന്‍ സ്‌കറിയ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയ കോടതി ഈ മാസം 12ന് അദ്ദേഹത്തോട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!