1 min read

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം.

ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ വാദം.എന്നാല്‍ പത്മകുമാറും – ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താന്‍ ചെയ്തുള്ളുവെന്ന് പത്മകുമാര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!