ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ SIT
ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം. എസ്‌ഐടി രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ചു. മൊഴിയെടുപ്പിന് സമയം തേടിയാണ് എസ്‌ഐടി വിളിച്ചത്. മൊഴിയെടുപ്പിന് കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് എസ്‌ഐടി അദ്ദേഹത്തോട് പറഞ്ഞു. വരുന്ന ബുധനാഴ്ച മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.

പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല എസ്ഐടിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മൊഴിയെടുക്കാനുള്ള നീക്കം.
പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധമുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല ആവശ്യപ്പെത്. ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം വേണമെന്നുള്ള ആവശ്യം. ശബരിമലക്കേസിന്റെ അന്താരാഷ്ട്ര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണം. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 500 കോടിയ്ക്കടുത്ത് ഇടപാട് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ കേസിലെ സഹപ്രതികള്‍ മാത്രമാണ്. മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ ആയിട്ടില്ലെന്നും കത്തില്‍ പറയുന്നു. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുമുള്ളവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനകത്തു തന്നെ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.
