1 min read

ഇറാനെതിരെ ഐക്യരാഷ്ട്രസഭ ; പശ്ചിമേഷ്യൻ ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന സുരക്ഷാ സമിതി

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും മുൻനിർത്തി പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം പാസാക്കി. ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും അനുകൂലിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

135 രാജ്യങ്ങളുടെ പിന്തുണയോടെ ബഹ്‌റൈനാണ് സുരക്ഷാ സമിതിയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ ആശങ്കകൾ പ്രമേയത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നിലവിൽ നടത്തുന്ന സൈനിക നടപടികളെക്കുറിച്ച് പ്രമേയത്തിൽ പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കാണിച്ച് റഷ്യ ഒരു ബദൽ പ്രമേയം അവതരിപ്പിച്ചുവെങ്കിലും അത് പരാജയപ്പെട്ടു. സൈനിക നടപടികൾ പൂർണ്ണമായും നിർത്തണമെന്ന് ആവശ്യപ്പെടുന്ന പൊതുസ്വഭാവമുള്ളതായിരുന്നു റഷ്യയുടെ പ്രമേയം.

നാല് രാജ്യങ്ങൾ മാത്രമാണ് ഇതിനെ അനുകൂലിച്ചത്. രണ്ട് രാജ്യങ്ങൾ എതിർത്തു വോട്ട് ചെയ്തപ്പോൾ ഒൻപത് രാജ്യങ്ങൾ വിട്ടുനിന്നു. യുഎൻ സുരക്ഷാ സമിതി പാസാക്കിയ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഇറാൻ പ്രതികരിച്ചു. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങൾ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കില്ലെന്നും ഇറാൻ യുഎന്നിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!