Advertisement

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു (54) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മൂന്ന് മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് കേസില്‍ അദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ദ്വാരപാലക ശില്‍പ്പ പാളി കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു.

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യത്തെ പ്രതിയാണ് മുരാരി ബാബു. അറസ്റ്റിലായി 90 ദിവസങ്ങള്‍ക്ക് ശേഷമാണ് മുരാരി ബാബുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. സാധാരണ കുടുംബത്തിലാണ് മുരാരി ബാബു ജനിച്ചത്. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അംഗമായിരുന്നു. ചങ്ങനാശേരി പെരുന്നയില്‍ ചെറിയ കടയായിരുന്നു മുരാരി ബാബുവിന്റെ പിതാവിന്. ദേവസ്വം ബോര്‍ഡില്‍ ജോലി കിട്ടിയശേഷം വലിയ സമ്പാദ്യം മുരാരിക്കുണ്ടായതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസില്‍ ജോലി കിട്ടിയത്. കോണ്‍സ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനായത്. ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന പദവിയിലിരുന്ന ആളിന്റെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ക്ലര്‍ക്കായി സ്ഥിര നിയമനം നല്‍കി. വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്ക് ‘സ്‌പെഷല്‍ ഓഫിസര്‍’ തസ്തികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ല്‍ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ പുറത്തു കടത്തി സ്വര്‍ണം കവര്‍ന്ന കേസുകളിലാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!