Advertisement

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍. വഖഫ് നിയമം അനുസരിച്ച് അമുസ്‌ലിങ്ങളെ നിയമിക്കും എന്ന നിലപാടാണ് സര്‍ക്കാര്‍ തിരുത്തിയത്. നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒഴിവ് നികത്തുന്നതില്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വഖഫ് നിയമത്തിന്റെ പതിനാലാം വകുപ്പ് അനുസരിച്ച് അമുസ്‌ലിം അംഗങ്ങളെ നിയമിക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ സുപ്രീംകോടതി വിധിക്ക് ശേഷം അമുസ്‌ലിങ്ങളെ നിയമിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാനില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാര്‍ കൗണ്‍സില്‍ പ്രതിനിധിയെയും ഷിയ അംഗത്തെയും ഉള്‍പ്പടുത്താനുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് വഖഫ് ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. നിലവില്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ല. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാം. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതും സര്‍ക്കാരിന്റെ അധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ബോര്‍ഡിലെ ഒഴിവ് നികത്തുന്നതിലോ പുനഃസംഘടനയിലോ സര്‍ക്കാര്‍ നിയമാനുസൃതം തീരുമാനമെടുക്കണം. വഖഫ് ബോര്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജികള്‍ ഹൈക്കോടതി ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!