1 min read

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അനന്ത സുബ്രഹ്മണ്യത്തെയാണ് എസ്‌ഐടി ചോദ്യം ചെയ്യുന്നത്. 2019 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി ശബരിമലയിലെ സ്വര്‍ണപ്പാളി സന്നിധാനത്തു നിന്നും ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. സ്വര്‍ണപ്പാളികള്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയതും ഇയാളാണ്.

ഹൈദരാബാദില്‍ വെച്ച് ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അനന്ത സുബ്രഹ്മണ്യം നാഗേഷിന് കൈമാറുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബംഗലൂരുവില്‍ സൂക്ഷിച്ച സ്വര്‍ണപ്പാളി നാഗേഷിന് കൈമാറുന്നത്. തുടര്‍ന്ന് നാഗേഷ് കൈവശം വെച്ചു. പിന്നീട് ശബരിമലയില്‍ നിന്നും എടുത്ത സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കുന്നത്.

അനന്തസുബ്രഹ്മണ്യത്തെ ഇന്നു രാവിലെയാണ് ബംഗലൂരുവില്‍ നിന്നും തിരുവനന്തപുരം ഈഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്ത ശേഷം, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി ചോദ്യം ചെയ്യുന്നു. നേരത്തെ ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്കിനെപ്പറ്റി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!