‘ബേപ്പൂരിൽ മരുമോനിസത്തിനെതിരെ മത്സരിക്കും, പിണറായിസം അവസാനിപ്പിക്കാൻ പ്രവർത്തനം നടത്തുന്നു’; പി അൻവർ
ബേപ്പൂരിൽ മരുമോനിസത്തിനെതിരെ മത്സരിക്കുമെന്ന് പി വി അൻവർ. UDF ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒന്നേകാൽ വർഷമായി തെരഞ്ഞെടുപ്പിന് വേണ്ടി പ്രചാരണ രംഗത്തുണ്ട്. പിണറായിസം അവസാനിപ്പിക്കാൻ തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ പ്രവർത്തനം നടത്തുകയാണെന്നും പി വി അൻവർ വ്യക്തമാക്കി. മത്സരിക്കണമെന്നാവശ്യമറിയിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് യുഡിഎഫ്. ബാർഗയിനിംഗ് ചെയ്യാനില്ല. തൃണമൂലിന് മറ്റ് സീറ്റുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പി വി അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലമാണ് ബേപ്പൂർ. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി.
