പാനൂർ സ്ഫോടനം; മുഖ്യ സൂത്രധാരൻ കസ്റ്റഡിയിൽ
പാനൂർ സ്ഫോടനത്തിൽ മുഖ്യ സൂത്രധാരൻ കസ്റ്റഡിയിൽ. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് പിടിയിലായത്. പാനൂർ സ്ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകന് സംരക്ഷണം തീർത്ത് സിപിഐഎം രംഗത്തുവന്നിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ആളെന്ന് എം.വി ഗോവിന്ദൻ ന്യായീകരിച്ചു. പാനൂർ സ്ഫോടനക്കേസിൽ സിപിഐഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ സ്ഫോടന കേസിൽ സിപിഐഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേല, കേരളത്തിൽ ഇനി പാർട്ടി സംഘർഷാവസ്ഥ ഉണ്ടാക്കില്ല.
കൊലപാതത്തെ ഇനി കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്, ദുർബലരാണ് തിരിച്ചടിക്കുക, ബലവാന്മാർ ക്ഷമിക്കുകയാണ് ചെയ്യുക. സ്ഫോടനത്തിൽ പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാണ്. അതിൻ്റെ ഭാഗമായാണ് ഇയാൾ അപകടസ്ഥലത്ത് എത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതാണ്. ഇക്കാര്യംപരിശോധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ബോംബുണ്ടാക്കിയതും കൊല്ലപ്പെട്ടതും സിപിഐഎമ്മുകാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ചിരുന്ന സിപിഐഎം ഒടുവിൽ ചുവട് മാറ്റി. പ്രതിപട്ടികയിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ ഭാരവാഹികൾക്ക് സംരക്ഷണം ഒരുക്കുകയാണ് സിപിഐഎം. പിടിയിലായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു രക്ഷാപ്രവർത്തനത്തിന് എത്തിയതെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഐഎമ്മിന് ബോംബ് നിർമിക്കേണ്ട ആവശ്യമില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമിനലുകളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. അതേസമയം ബോംബ് രാഷ്ട്രീയം വടകര മണ്ഡലത്തിൽ സജീവ പ്രചരണ വിഷയം ആക്കുകയാണ് യുഡിഎഫ്.
പാനൂർ സ്ഫോടനത്തിൽ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞിരുന്നു. നിലവിൽ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും. പ്രവർത്തകർക്ക് സ്ഫോടനത്തിൽ പങ്കുണ്ടെങ്കിൽ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സനോജ് വ്യക്തമാക്കി.
