ഷിരൂർ ദൗത്യം: പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തിരച്ചിലിന് തടസം; നാളെ തിരച്ചിലില്ല
കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ നാളെ ഉണ്ടാകില്ല. പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തിരച്ചിലിന് തടസം. ഡൈവിങ് ബുദ്ധിമുട്ടെന്ന് ദൗത്യ സംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഷിരൂരിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്തിരുന്നു.
ഡ്രഡ്ജർ എത്തിച്ചതിന് ശേഷം മാത്രമെ തിരച്ചിൽ പൂർണ തോതിൽ സാധ്യമാവൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം .ആഴങ്ങളിൽ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് ഇന്നത്തെ തിരച്ചിൽ ആരംഭിച്ചത്.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ഇന്നത്തെ തിരച്ചിൽ.ഈശ്വർ മാൽപെ സംഘം നടത്തിയ തിരച്ചിലിൽ വലിയ ലോഹഭാഗങ്ങളും അർജുൻ ഓടിച്ച ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് സഹോദരി ഭർത്താവ് സ്ഥിരീകരിച്ചു. മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

