ഭാര്യയെ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊല്ലാൻ ശ്രമം: പ്രതി അറസ്റ്റിൽ
1 min read

ഭാര്യയെ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊല്ലാൻ ശ്രമം: പ്രതി അറസ്റ്റിൽ

കൊല്ലം∙ കുമ്മിളിൽ കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചിതറ ചല്ലിമുക്ക് ഷൈനി ഭവനിൽ ജോഷി എന്നറിയപ്പെടുന്ന സതീഷി(37)നെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം.

ഭാര്യയെ രണ്ടാം പ്രതിയായ കാമുകി സുജിത തന്റെ വീട്ടിൽ വിളിച്ചു വരുത്തി സതീഷുമായി ചേർന്ന് നിലത്തിട്ട് ചവിട്ടുകയും കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. സതീഷ് തന്റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നുണ്ടെന്നു പറഞ്ഞാണ് അവരെ സുജിത വിളിച്ചു വരുത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ അവർ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. മാർച്ച് 28ന് രണ്ടാം പ്രതി സുജിതയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.

ഒളിവിലായിരുന്ന സതീഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി. തുടർന്ന് കടയ്ക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സതീഷ്. കടയ്ക്കൽ സ്റ്റേഷനിൽ നാലു കേസും ചിതറ സ്റ്റേഷനിൽ രണ്ടു കേസും പാങ്ങോട് സ്റ്റേഷനിൽ ഒരു കേസും വലിയമല സ്റ്റേഷനിൽ ഒരു കേസും ഇയാളുടെ പേരിൽ നിലവിലുണ്ട്. പോക്സോ കേസ് ഉൾപ്പെടെ സ്ത്രീപീഡന കേസുകളാണ് കൂടുതലും.

2018ൽ സ്കൂൾ വിദ്യാർഥിനിയായിരുന്ന പരാതിക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി, പോക്സോ കേസിൽ ജയിലിലാകുകയും പുറത്തിറങ്ങി മൂന്നു വർഷത്തിനു ശേഷം ഇവരെ വിവാഹം കഴിച്ച് കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്‌തു. കേസ് തീർന്ന ഇയാൾ രണ്ടാം പ്രതിയുമായി ചേർന്ന് പരാതിക്കാരിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!