കുവൈത്തിലെ മലയാളി നഴ്സ് ദമ്പതികളുടെ മരണം; പോലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.
കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഹാളിൽ രക്തം തളം കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്‍റെ നിഗമനം. സംഭവദിവസം രാത്രി ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് ദമ്പതികൾ തമ്മിൽ വഴക്കിടുന്ന ശബ്ദം കേട്ടതായി അയൽക്കാർ പറഞ്ഞു. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെങ്കിലും ഫ്ലാറ്റ് അടച്ചിരുന്നതിനാൽ ഇടപെടാൻ സാധിച്ചില്ല.

ഫ്ലാറ്റിൽ നിന്ന് നിലവിളി കേട്ടതിനെ തുടർന്ന് അയൽക്കാരാണ് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിച്ചത്. ഈ വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതിന് പിന്നാലെയാണ് ഫർവാനിയ പോലീസ് സ്ഥലത്തെത്തിയത്. പോലീസെത്തി ഫ്ലാറ്റിലെ വാതിലിൽ മുട്ടി. ആരും വാതിൽ തുറക്കാത്തതോടെ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തകർത്താണ് പോലീസ് അകത്ത് പ്രവേശിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് കീഴില്ലം സ്വദേശിയായ ബിൻസിയും ഭർത്താവ് കണ്ണൂർ സ്വദേശി സൂരജും മക്കളെ നാട്ടിലാക്കി തിരികെ കുവൈത്തിലെത്തിയത്. ദമ്പതികൾക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്. ഓസ്ട്രേലിയയ്ക്കു കുടിയേറാൻ എല്ലാം സജ്ജമായിരിക്കെയാണ് ദമ്പതികളുടെ മരണം.

