ബാർ കോഴ വിവാദം: കെട്ടിടഫണ്ടിലേക്കായി ഒരു ലക്ഷം രൂപ മാസങ്ങൾക്ക് മുമ്പേ പിരിച്ചു; തെളിവുകൾ പുറത്ത്
ബാർ കോഴ വിവാദത്തിൽ ബാർ ഉടമകളുടെ വാദങ്ങൾ പൊളിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടര ലക്ഷം ആവശ്യപ്പെട്ടത് കെട്ടിട ഫണ്ടിലേക്ക് എന്ന ബാർ ഉടമകളുടെ വാദം പൊളിയുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കെട്ടിട ഫണ്ടിലേക്കായി ഒരു ലക്ഷം രൂപ മാസങ്ങൾക്ക് മുമ്പേ പിരിച്ചതായും 472 ബാർ ഉടമകൾ കെട്ടിട ഫണ്ടിലേക്ക് പണം നൽകിയതിന്റെയും പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

അതേ സമയം, ബാര്‍കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുന്നു. ബാര്‍കോഴ ഉയര്‍ത്തിയ ഓഡിയോ സന്ദേശമിട്ട അനി മോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതിനു ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും. വിവാദമായ ശബ്ദ രേഖ ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ അനിമോൻ നിഷേധിച്ചിട്ടില്ല.

ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇടുക്കിയിലെത്തുന്ന അന്വേഷണ സംഘം, കോഴ ആവശ്യപ്പെട്ടുള്ള ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. അനിമോനെ പൊലീസിന് നേരിട്ട് ബന്ധപ്പെടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നേരിട്ട് വീട്ടിലെത്തിയായിരിക്കും മൊഴിയെടുക്കുക. ഗ്രൂപ്പിലുണ്ടായിരുന്ന മറ്റു ബാറുടമകളുടെ മൊഴിയും രേഖപ്പെടുത്തും. രണ്ടര ലക്ഷം ആവശ്യപ്പെട്ട്കൊണ്ട് ഗ്രൂപ്പിലിട്ട ശബ്ദ രേഖ തന്‍റേതല്ലെന്ന് അനിമോന്‍ ഇതേവരെ നിഷേധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് എടുക്കുന്ന മൊഴി നിര്‍ണായകമാകും.
ക്രൈംബ്രാഞ്ചിന് അനിമോൻ നൽകുന്ന മൊഴിയനുസരിച്ചായിരിക്കും തുടർനീക്കം. യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും അന്വേഷണ സംഘം ശേഖരിക്കും. യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.
