എറണാകുളം: പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.

പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. വടുതല പൂതാംമ്പിള്ളി വീട്ടിൽ പരേതനായ പി ജെ അലക്സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകൻ അലൻ അലക്സാണ്ടറാണ് മരിച്ചത്.

ഇരുപത്തിയേഴ് വയസ്സായിരുന്നു. ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. വടുതല ജോൺസൺ ബൈൻഡേഴ്സ് എന്ന സ്ഥാപനത്തിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്.

ക്രിസ്മസ് നക്ഷത്രങ്ങളുടെ നിർമാണത്തിനിടെ പഞ്ചിങ് മെഷീനിൽ കുടുങ്ങിയ കടലാസ് എടുക്കാൻ ശ്രമിക്കവേ അലന്റെ കൈ മെഷിനിൽ കുടുങ്ങുകയായിരുന്നു. ഇതോടെ അലൻ മെഷീനുള്ളിലേക്കു ശക്തിയോടെ വലിച്ചെടുക്കപ്പെട്ടു. പിന്നാലെ ശരീരം യന്ത്രത്തിനുള്ളിൽപ്പെടുകയായിരുന്നു.

ശരീരത്തിന്റെ മുകൾഭാഗം പൂർണമായും ഞെരിഞ്ഞമർന്നു. ഹൃദയമടക്കമുള്ള ആന്തരികാവയവങ്ങൾ ചതഞ്ഞും വാരിയെല്ലുകൾ നുറുങ്ങിയുമായിരുന്നു മരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകീട്ട് 5.30ന് ആയിരുന്നു അപകടം സംഭവിച്ചത്.

