സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഓഫിസുകളുടെ പ്രവർത്തനങ്ങളെ ബാധിക്കും.
കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു.



ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ കുറയ്ക്കും. അനധികൃത അവധികളും ഡയസ്നോണിൽ ഉൾപ്പെടുത്തും.

ഡയസ്നോണിനെ തള്ളിക്കളയുകയാണെന്നു സംഘടനാ ഭാരവാഹികൾ അറിയിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ചതു പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങൾ.

സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകൾക്കു പൊലീസ് സംരക്ഷണം നൽകും. സെക്രട്ടേറിയറ്റ്, വില്ലേജ്– താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റുകൾ, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവിടങ്ങളിലും ജീവനക്കാർ സമരം ചെയ്യുമെന്നു സംഘടനകൾ പറഞ്ഞു.

ജീവനക്കാർ പണിമുടക്കുന്നതോടെ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാർ വലയും.

ആനുകൂല്യങ്ങൾ കിട്ടാനുണ്ടെങ്കിലും സമരത്തിനില്ലെന്നു സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍ പറഞ്ഞു.


