രാജ്യത്തെ സെന്‍സസ് നടപടികള്‍ അടുത്തവര്‍ഷം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെന്‍സസ് അടുത്തവര്‍ഷം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2025ല്‍ തുടങ്ങുന്ന സെന്‍സസ് 2026ടെ പൂര്‍ത്തീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സെന്‍സസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികളിലേക്കും കേന്ദ്രം കടക്കും. 2028ഓടെ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) അപ്‌ഡേറ്റ് ചെയ്യുന്നതിനായി സാധാരണ ഓരോ പത്ത് വര്‍ഷത്തിലും നടത്തുന്ന സെന്‍സസ് 2021ല്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും കോവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് 2025 ല്‍ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സര്‍വെയായ സെന്‍സസ് രേഖപ്പെടുത്താന്‍ പോകുന്നത്.

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍സസ് ഏത് തരത്തിലുള്ളതാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷത്തെ സെന്‍സസില്‍ ജനറല്‍, എസ്‌സിഎസ്ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളുടെ സര്‍വേകള്‍ ഉള്‍പ്പെട്ടേക്കാം. ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ എണ്ണവും ഇതില്‍ രേഖപ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!