ചികിത്സവിഭാഗങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ മത്സരം ഒഴിവാക്കണം- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

പോത്തന്‍കോട് : ഒന്നും മറ്റൊന്നിനു പകരമാവില്ല. ഓരോ ചികിത്സാശാസ്ത്രത്തിനും ആരോഗ്യമേഖലയിൽ അതിൻ്റേതായ പങ്കുണ്ടെന്നും  ചികിത്സാവിഭാഗങ്ങള്‍ തമ്മിലുളള അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്നും  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. 

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ പതിനാറാം ബാച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദദിനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

സിദ്ധവൈദ്യത്തെക്കുറിച്ച് കേരളത്തില്‍ അധികം അറിവില്ലാതിരുന്ന കാലത്താണ് 2002ല്‍ സംസ്ഥാനത്ത് ആദ്യമായി സിദ്ധ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്.

പതിനെട്ട് സിദ്ധന്‍മാരിലൂടെ പകര്‍ന്നു വന്ന സിദ്ധ എന്ന ദൈവികമായ ശാസ്ത്രശാഖയെ യാതൊരു ഉടവും തട്ടാതെ കൂടുതല്‍ മഹിമപ്പെടുത്തി  വരുംകാല ലോകത്തിന് സമ്മാനിക്കണമെന്ന ആശ്രമം സ്ഥാപ്കഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ അദമ്യമായ ആഗ്രഹമാണ് കേരളത്തിലെ സിദ്ധവൈദ്യത്തിന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്ന് സ്വാമി അഭിപ്രായപ്പെട്ടു.


ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ.സൌന്ദരരാജന്‍ അദ്ധ്യക്ഷത വഹിച്ച  ചടങ്ങില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍,  മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രന്‍, ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ശ്രീകുമാര്‍. റ്റി.ഡി, പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണകേന്ദ്രം റിസര്‍ച്ച് ഓഫീസര്‍ ഡോ.എസ്. നടരാ‍ജന്‍, ബിജെപി ജില്ലാ ട്രഷറര്‍ എം.ബാലമുരളി, തിരുവനന്തപുരം ഡി.സി.സി മെമ്പര്‍ പൂലന്തറ.കെ. കിരണ്‍ദാസ്,വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി.ഹരിഹരന്‍, സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ഡോ.എ.സ്മിത, അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഇന്‍-ചാര്‍ജ് ഡോ.ശ്രദ്ധസുഗതന്‍,  പ്രൊഫ.  ഡോ.ജെ.നിനപ്രിയ, പ്രൊഫ.ഷീജ.എൻ, ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രമോദ്.എം.പി, അദ്ധ്യപക രക്ഷകർതൃസമിതി പ്രസിഡൻ്റ് ഹൻസ്‌രാജ്.ജി.ആർ, ആര്‍, രാജശേഖരന്‍, പതിനാറാം ബി.എസ്.എം.എച്ച് ബാച്ച് പ്രതിനിധി ഡോ.അനഘ.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി 35 വിദ്യാര്‍ത്ഥികളാണ് പതിനാറാം ബാച്ചില്‍ ബി.എസ്.എം.എസ് ബിരുദം നേടിയത്.

കോളേജ് പ്രിന്‍സിപ്പാള്‍ ബിരുദധാരികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വിയും ചേര്‍ന്ന് ദീപങ്ങള്‍ പകര്‍ന്നു.


കോളേജ് ആഡിറ്റോറിയത്തില്‍ നടത്താനിരുന്ന പരിപാടി ശാന്തിഗിരി ഫെസ്റ്റിന്റെ മെഗാവേദിയിലേക്ക് മാറ്റിയതോടെ ചടങ്ങിന്റെ മാറ്റു കൂടി. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ജനപ്രതിനിധികളും നാട്ടുകാരും എത്തിയതോടെ ഫെസ്റ്റ് മെഗാവേദിയില്‍ നടന്ന ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

വേദിയിലെ എല്‍.ഇ.ഡി. ഭിത്തികള്‍ ദൃശ്യവിസ്മയം തീര്‍ത്തു. പരമ്പരാഗതരീതിയിലുളള വേഷവിധാനമാണ് ബിരുദധാരികള്‍ ചടങ്ങിനായി തെരഞ്ഞെടുത്തത്. അതിനൊപ്പം ബിരുദദിനത്തിന്റെ പേരും ശാന്തിഗിരിയുടെ ലോഗോയും ആലേഖനം ചെയ്ത ഷാള്‍ കൂടി അണിഞ്ഞതോടെ ശാന്തിഗിരിയില്‍ നടന്ന ബിരുദദിനാഘോഷം അക്ഷരാര്‍ത്ഥത്തില്‍ വര്‍ണാഭമായി. 

ബിരുദധാരികളായ സിദ്ധ ഡോക്ടര്‍മാര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷമാണ് അതിഥികളും വേദി വിട്ടത്.
ബിരുദചടങ്ങിന് ശേഷം വിധുമോഹന്റെ നേതൃത്വത്തിലുളള മ്യൂസിക്കൽ ബാൻഡും നീലപ്പട ചെണ്ടമേളം സംഘവും ചേർന്ന് അവതരിപ്പിച്ച ‘ചെണ്ട മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ്’  വ്യത്യസ്തമായ സംഗീതസന്ധ്യ സമ്മാനിച്ചു. 

നീലപ്പടയുടെ പതിനഞ്ച് ചെണ്ട കലാകാരന്‍മാര്‍ക്കൊപ്പം വിധുവിന്റെ വയലിന്‍, അശ്വിന്‍ പ്രിന്‍സിന്റെ  ഗിത്താര്‍, അലന്‍ ഷാജന്റെ കീ ബോര്‍ഡ്,മനു.എസ്. പങ്കജിന്റെ വോക്കല്‍ എന്നിവയുടെ ഫ്യൂഷനും ചേര്‍ന്നപ്പോള്‍  ഫെസ്റ്റില്‍ അരങ്ങേറിയത് അപൂര്‍വ സംഗീതരാവ്.  മേളവും പാട്ടും മാറ്റുരച്ച വേദിയില്‍ രണ്ട് മണിക്കൂര്‍ ആരാധകര്‍ നൃത്തവും കയ്യടികളുമായി ഒപ്പം ചേര്‍ന്നു. 

ഫോട്ടോ: ശാന്തിഗിരി ഫെസ്റ്റിന്റെ മെഗാവേദിയില്‍ നടന്ന സിദ്ധ മെഡിക്കല്‍ കോളേജ് പതിനാറാം ബി.എസ്.എം.എസ് ബാച്ചിന്റെ ബിരുദദിനചടങ്ങ് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു. ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ശ്രീകുമാര്‍.റ്റി.ഡി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ തുടങ്ങിയവര്‍ സമീപം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!