28 നാൾ നീണ്ട ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിന് പരസ്യപ്രചാരണം അവസാനിക്കും.
വയനാട്ടിലെ പ്രചാരണത്തിനായി ഇന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തും.

വോട്ടെടുപ്പ് നീട്ടിവെച്ചങ്കിലും രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കാത്ത പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂട് വീണ്ടും ഉയരുകയാണ്.

അവസാനഘട്ടത്തിൽ പ്രചാരണം ആവേശമാക്കാൻ നേതാക്കളും പ്രവർത്തകരും ഓട്ടപ്പാച്ചിലിലാണ് വയനാട്ടിലും ചേലക്കരയിലും. സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാൽനൂറ്റാണ്ടായി ചേലക്കര. എന്നാൽ ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ട്. അത് പാർട്ടി തിരിച്ചറിഞ്ഞതിൻ്റെ സൂചനയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന മണിക്കൂറിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്.

രണ്ടുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് 6 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. എംപി കെ രാധാകൃഷ്ണന്റെ ഉൾവലിയൽ പ്രചാരണ രംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാർട്ടി തടയിട്ടിട്ടുണ്ട്.

അതേസമയം ചേലക്കരയിൽ വിജയിച്ചാലേ രാഷ്ട്രീയ വിജയമായി കാണാനാകും എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേത

ാവും യുഡിഎഫും. പതിവിനു വിപരീതമായി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്.

വയനാട്ടിൽ ഇന്ത്യ സഖ്യവും എൻഡിഎയും തമ്മിലാണ് മത്സരം എന്ന് ബിജെപി. എൽഡിഎഫ് യുഡിഎഫ് ധാരണയെന്നും സ്ഥാനാർത്ഥി ഉൾപ്പെടെ ആരോപണം ഉന്നയിച്ചു.



