നവംബർ 19 ന് വയനാട്ടില്‍ എല്‍ ഡി എഫ് ഉം യുഡിഎഫ് ഉം ഹർത്താൽ നടത്തും

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബര്‍ 19 – ന് വയനാട്ടില്‍ എൽ ഡി എഫും യു ഡി എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രൂക്ഷ വിമർശനം നടത്തി. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം വാരിക്കോരി നല്‍കിയിട്ടുണ്ട്

സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിന് വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നത്. സാലറി ചാലഞ്ചിനെ എതിര്‍ത്ത കോണ്‍ഗ്രസ് ഇക്കാര്യത്തിലും കേരളത്തിലെ പൊതുതാത്പര്യത്തിനൊപ്പമല്ല പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കുന്ന സ്ഥിതിയാണ് കേരളത്തിൽ അനുഭവത്തിലുളളത്.

പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചിതിനു പിന്നാലെ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. മൂന്നു മാസമായി ഒന്നും നല്‍കിയിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രം ഇപ്പോൾ അറിയിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസപ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര, ദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും മറ്റും സഹായം ലഭിക്കാന്‍ കഴിയുമായിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം ദുരന്തബാധിരുടെ വായ്പകള്‍ എഴുതിതള്ളുക എന്നതിനൊന്നും ഒരു തരത്തിലുമുളള പ്രതികരണവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!