ചെന്നൈ ∙ സിനിമകൾ റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു.

റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസം സിനിമകളുടെ റിവ്യൂ അനുവദിക്കരുതെന്നും അത്തരം റിവ്യൂകൾ പ്രേക്ഷകരുടെ ധാരണയെ കാര്യമായി സ്വാധീനിക്കുന്നുവെന്നും തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ശിവലിംഗമാണ് ഹൈകോടതിയിൽ ഹർജി നൽകിയത്

സിനിമയെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകൾ സിനിമകളുടെ പ്രശസ്തിയെയും ബോക്‌സ് ഓഫിസ് കലക്‌ഷനെയും ബാധിക്കുന്നുവെന്നും, ബിസിനസിലെ വൈരാഗ്യത്തിന്റെ പേരിൽ ഒരു പ്രത്യേക സിനിമയെ ലക്ഷ്യമിട്ടു നെഗറ്റീവ് റിവ്യൂ പ്രചരിപ്പിക്കാൻ ആളുകളെ നിയോഗിച്ചുവെന്നും ഇതു സിനിമ കാണുന്നതിനു മുൻപുതന്നെ പ്രേക്ഷകർക്കിടയിൽ തെറ്റായ അഭിപ്രായങ്ങൾക്കു കാരണമായെന്നും ഹർജിക്കാരൻ ആരോപിച്ചു.



തങ്ങളുടെ സബ്‌സ്‌ക്രൈബർമാരുടെയും കാഴ്‌ചക്കാരുടെയും എണ്ണം വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മോശം വാക്കുകൾ ഉപയോഗിച്ചു നെഗറ്റീവ് റിവ്യൂകൾ പുറത്തുവിടുന്ന യുട്യൂബ് ചാനലുകളെ കുറിച്ചും ഹർജിയിൽ പറയുന്നുണ്ട്.
