ദുരന്തബാധിതർക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപോർട്ട് നവംബർ 13ന് മാത്രമാണ് കേരളം കൈമാറിയതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നത്.വയനാട് എംപി പ്രിയങ്കാ ഗാന്ധി സമർപ്പിച്ച നിവേദനത്തിന് നൽകിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ദുരന്തബാധിതരുടെ പുനരധിവാസം പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചപ്പോൾ ഉറപ്പുനൽകിയതാണെന്നും വീടുകളും, സ്കൂളുകളും റോഡുകളുമെല്ലാം നിർമിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും എന്നാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വൻവീഴ്‌ച വരുത്തിയെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു. പുനർനിർമാണത്തിനായി 2219 കോടി വേണമെന്ന കേരളത്തിൻ്റെ ആവശ്യം പരിശോധിച്ചു വരികയാണെന്നും അമിത്ഷാ വ്യക്തമാക്കി.

വയനാടിന് സഹായം അഭ്യർഥിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ നേത്യത്വത്തിൽ കേരളത്തിൽനിന്നുള്ള സംഘം കഴിഞ്ഞദിവസം അമിത് ഷായെ കണ്ടിരുന്നു. കേരളം നൽകിയ റിപോർട്ടിൽ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധന നടത്തുന്നുണ്ട്. സമിതിയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും അമിത്ഷാ പറഞ്ഞു.


അതേ സമയം ദുരന്തത്തെ ഏത് വിഭാഗത്തിൽ പെടുത്തുമെന്നത് സംബന്ധിച്ച് അമിത് ഷായുടെ മറുപടിയിൽ പരാമർശം ഇല്ലെന്നാണ് സൂചന.

