പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം നടത്തുന്ന കർഷകരുടെ ദില്ലി മാർച്ച് തൽക്കാലം നിർത്തിവെച്ചു. പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം.

കർഷകരുടെ ദില്ലി ചലോ മാർച്ച് അതിർത്തിയിൽ തടഞ്ഞ് പൊലീസ്. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

കാലാവധി കഴിഞ്ഞ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും സമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

മാർച്ച് നടത്തരുതെന്ന് കാണിച്ച് പൊലീസും കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഈ വർഷം ഫെബ്രുവരി മുതൽ ശംഭു അതിർത്തിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ സമരത്തിലാണ്. ബാരിക്കേഡുകൾ തകർത്ത് ദില്ലിക്ക് മാർച്ച് ഉദ്ദേശിക്കുന്നില്ലെന്നും സമാധാനപരമായ മാർച്ചാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു സമരത്തെ കുറിച്ച് കർഷക നേതാക്കൾ പ്രതികരിച്ചത്.


